സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സുക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കൾ മോഷ്‌ടിച്ച സംഭവത്തിൽ പൊലീസുകാരൻ സബിത്ത് എറണാകുളത്ത് നിന്നും പിടിയിൽ. ഒളിവിലായിരുന്ന ഇയാളെ സംഭവം നടന്ന് പത്താം ദിവസമായ 2026 സെപ്റ്റംബർ 20-ന് എറണാകുളം കളമശ്ശേരിക്ക് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചെക്ക്‌പോസ്റ്റിൽ നിന്ന് പിടികൂടി കോടതി നിർദ്ദേശപ്രകാരം സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന 7 ചാക്ക് (ഏകദേശം 13,800 പാക്കറ്റ്) ഹാൻസ്, കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് മോഷണം പോയത്
സ്റ്റേഷന്റെ പൂട്ട് പൊളിക്കാതെ, റൈറ്ററുടെ പക്കലുള്ള താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജിഡി ചാർജ് ഉണ്ടായിരുന്ന സബിത്ത് രാത്രിയിൽ തന്റെ സ്വന്തം കാറിൽ ഈ ചാക്കുകൾ കടത്തിയതായി കണ്ടെത്തിയത്.
കുറ്റം തെളിഞ്ഞതിനെ തുടർന്ന് സബിത്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു .മോഷണവസ്തുക്കൾ കടത്താൻ സബിത്ത് ഉപയോഗിച്ച കാർ കഴിഞ്ഞ ദിവസം മലപ്പുറം പൂക്കോട്ടുംപാടത്തുനിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.സെപ്റ്റംബർ 10-ന് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. പ്രതിയെ സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.

