മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്രക്ക് മാനന്തവാടിയിൽ ഉജ്ജ്വല സ്വീകരണം. സർക്കാരിന്റെ ആരോഗ്യ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മാനന്തവാടി മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിഞ്ഞ 10 വർഷമായി അവഗണിക്കപ്പെടുകയാണെന്നും, വയനാട്ടിലെ അരിവാൾ രോഗികൾ (Sickle Cell Anemia patients) മരുന്നും പെൻഷനുമില്ലാതെ ദുരിതത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്’ എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ വീണ്ടെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ കർമ്മരേഖ ഫെബ്രുവരി 12-ന് കോഴിക്കോട് വെച്ച് പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിണറായി സർക്കാർ ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടതായും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് വയനാട് ജില്ലയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വയനാടിന്റെ നാനാവിധ പ്രശ്‌നങ്ങള്‍ അതാത് രംഗങ്ങളിലുള്ളവരില്‍ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ ‘സംവദിക്കാം പുതുയുഗത്തിനായി ‘ പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. അരിവാള്‍ രോഗികളുടെയും കര്‍ഷകരുടെയും ഗോത്ര ജനതയുടെയും പ്രശ്‌നങ്ങള്‍ മുതല്‍ ചൂരല്‍മല പുനരധിവാസം, ബ്രഹ്മഗിരി വിവാദം, ആരോഗ്യ, ഗതാഗത സൗകര്യ അഭാവങ്ങള്‍ വരെ ഉന്നയിക്കപ്പെട്ടു. വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ മുന്‍കൂട്ടി റജിസ്ട്രഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, എം എല്‍ എ മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനര്‍ എച്ച്.ബി. പ്രദീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 9ന് തുടങ്ങിയ സംവാദം 11.10 വരെ നീണ്ട് നിന്നു. ഓരോ പ്രശ്‌നവും വിശദമായി മനസ്സിലാക്കിയതായും ഇവയെല്ലാം പരിഹരിക്കാന്‍ സമയ ബന്ധിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
