അബുദാബി: സ്കൂളുകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു.
ക്ലാസ് മുറികളിൽ നിർമിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം സംബന്ധിച്ച് പ്രസിദ്ധീകരിച്ച മാനുവലിൽ ഈ നടപടികൾ വിവരിച്ചിരിക്കുന്നു, അത്തരം സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന് വ്യക്തമായ അതിരുകൾ ഇത് നിശ്ചയിക്കുന്നു.
അക്കാദമിക് സമഗ്രത സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും അച്ചടക്കമുള്ളതും സുരക്ഷിതവുമായ പഠന അന്തരീക്ഷം നിലനിർത്തുന്നതിനുമായി, ചാറ്റ് ജിപിടി (ChatGPT) പോലുള്ള ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐകളുടെ ഉപയോഗം സ്കൂളുകളിൽ നിരോധിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തുന്നതിനും യുഎഇ തീരുമാനിച്ചത്.
അംഗീകൃത ചട്ടക്കൂടുകൾക്ക് പുറത്തുള്ള ഏതൊരു ഉപയോഗവും നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിൽ ഒന്ന് പ്രായ നിയന്ത്രണമാണ്. 13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും ഏഴിന് താഴെയുള്ള ഗ്രേഡുകളിൽ ചേരുന്നവർക്കും ജനറേറ്റീവ് എഐ ഉപകരണങ്ങൾ നിരോധിക്കും എന്നതാണ്.
വിദ്യാഭ്യാസപരമോ സ്വഭാവപരമോ ആയ പ്രതികൂല ഫലങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും, ഇടപെടൽ, സർഗ്ഗാത്മകത, സ്വതന്ത്ര നൈപുണ്യ വികാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രാരംഭ ഘട്ട പഠനത്തിന്റെ പ്രാധാന്യം നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.
പുതിയ ചട്ടക്കൂടിന്റെ കേന്ദ്രബിന്ദു അക്കാദമിക് സമഗ്രതയാണ്. പഠനത്തിലെ മൗലികതയെ ദുർബലപ്പെടുത്തുന്ന രീതികൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് അസൈൻമെന്റുകൾ, ഗവേഷണ പ്രോജക്ടുകൾ അല്ലെങ്കിൽ റിപ്പോർട്ടുകൾ പോലുള്ളകാര്യങ്ങൾ എഐ ഉപയോഗിച്ച് ചെയ്യുന്നത് പഠനത്തെ ദുർബലപ്പെടുത്തും.
