‘ഫോണ്‍ കട്ട് ചെയ്തു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെ’; രക്ഷകരായി.

മരണത്തിന്റെ വക്കില്‍ നിന്ന് ഒരാളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി കേരള പൊലീസ്.

കോഴിക്കോട്: കൃത്യനിര്‍വഹണത്തിലൂടെ മരണത്തിന്റെ വക്കില്‍ നിന്ന് ഒരാളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് കേരളാ പൊലീസ് ഈ അനുഭവം പങ്കുവച്ചത്

‘ നിങ്ങളുടെ സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പര്‍ ഇതാണ്.’ പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ബാലുശ്ശേരി സ്റ്റേഷനില്‍ ജി ഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിവരം ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശിനു കൈമാറി.

ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ണാടിപ്പൊയില്‍ ഭാഗത്താണെന്നു മനസ്സിലാക്കിയ ഉടന്‍ തന്നെ പൊലീസ് സംഘം അങ്ങോട്ടേക്ക് കുതിച്ചു. അതിനിടയില്‍ തന്നെ ഇന്‍സ്പെക്ടര്‍ ആ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടക്ക് യുവതി ഫോണ്‍ എടുത്തതോടെ അവരോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം.

ആരും ഇവിടേക്കു വരേണ്ടെന്നായി യുവതി. ഞങ്ങള്‍ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചു. ഇതിനിടയ്ക്ക് യുവതി ഫോണ്‍ കട്ട് ചെയ്തു. ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോള്‍ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന പൊലീസ് സംഘം ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെ ആണ് കണ്ടത്. ഉടന്‍ തന്നെ ഇന്‍സ്‌പെക്ടര്‍ യുവതിയെ പിടിച്ച് ഉയര്‍ത്തി. മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായും ആത്മാര്‍ഥതയോടെ കര്‍ത്തവ്യ നിര്‍വഹണത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും കേരള പൊലീസ് കുറിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed